കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽത്ത നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് വൻ വിജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്.
വിജയിച്ച ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ 1,49,666 വോട്ടുകൾ നേടി. തൊട്ടടുത്ത എതിരാളിയായ സിപിഎം സ്ഥാനാർത്ഥി ശംഭുനാഥ് കുർമിക്ക് 40,645 വോട്ടുകൾ മാത്രമാണ് നേടാനായത്. കോൺഗ്രസിന്റെ അബ്ദുൾ റസാഖ് മൊല്ല 10,084 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഏപ്രിൽ 29-നായിരുന്നു ഈ മണ്ഡലത്തിൽ ആദ്യം വോട്ടെടുപ്പ് നടന്നത്.
എന്നാൽ ഇവിഎം അട്ടിമറി ആരോപണങ്ങളെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് റദ്ദാക്കുകയും, മെയ് 21-ന് മണ്ഡലത്തിലെ 285 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിടുകയുമായിരുന്നു. കനത്ത സുരക്ഷയിലാണ് ഞായറാഴ്ച വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയായത്.